ആധികാരികം; സൂര്യ വെളിച്ചത്തില്‍ ലങ്കന്‍ പതനം; ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്

നിര്‍ണായക മത്സരത്തില്‍ 91 റണ്‍സിന്റെ ആധികാരികമായ വിജയമാണ് ഇന്ത്യ നേടിയത്.
കളിയിലെ താരം സൂര്യകുമാര്‍ യാദവ്‌/ ട്വിറ്റര്‍
കളിയിലെ താരം സൂര്യകുമാര്‍ യാദവ്‌/ ട്വിറ്റര്‍
Updated on

രാജ്‌കോട്ട്:  ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ 91 റണ്‍സിന്റെ ആധികാരികമായ വിജയമാണ് ഇന്ത്യ നേടിയത്. സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.

16.4 ഓവറില്‍ ഇന്ത്യ ശ്രീലങ്കന്‍ നിരയെ കൂടാരം കയറ്റി. 15പന്തില്‍ നിന്ന് 23 റണ്‍സെടുത്ത മെന്‍ഡിസിനെ മടക്കി അക്ഷര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 17 പന്തില്‍ നിന്ന് 15 റണ്‍സുമായി നിസ്സങ്കയും മടങ്ങി. തകര്‍പ്പനടിക്കാരന്‍ അവിഷ്‌ക ഫെര്‍ണാണ്ടോ ഒരു റണ്‍ മാത്രമാണ് നേടിയത്.  ധനഞ്ജയ ഡിസില്‍വയും (22), ചരിത് അസലങ്കയും (19), ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (23) വാനിന്ദു ഹസരംഗ (9), ചമിക കരുണരത്നെ (0), മഹീഷ് തീക്ഷണ (2), ദില്‍ഷന്‍ മധുഷങ്ക (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഭാഗ്യം തുണച്ചതിനെ തുടര്‍ന്ന് ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ വമ്പനടിയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. 51 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി നേട്ടം. ഒന്‍പത് സിക്സറുകളും ഏഴ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. സൂര്യകുമാര്‍ യാദവിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്.

ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സ് എടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി തകര്‍ത്തടിച്ചതോടെ ഇന്ത്യ ട്രാക്കിലായി. 16 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്ത ത്രിപാഠി, ശുഭ്മാന്‍ ഗില്ലിനൊപ്പം 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.

സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യന്‍വീര്യം പോരട്ടത്തിന്റെ മൂര്‍ത്തതയിലെത്തി. ശുഭ്മാന്‍ ഗില്‍ ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. ഈ കൂട്ടുകെട്ട് 111 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ഗില്ലിനെ ഒടുവില്‍ 15-ാം ഓവറില്‍ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ദീപക് ഹൂഡയ്ക്കും ശോഭിക്കാനായില്ല. അക്ഷര്‍ പട്ടേല്‍ ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സോടെ പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com