

ധോനിയുടെ വണ്ടി ഭ്രാന്ത് കണ്ട് ഞെട്ടി മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും സുനിൽ ജോഷിയും. വാഹനങ്ങൾ സൂക്ഷിക്കാൻ വലിയൊരു ഗാരേജ് തന്നെ താരം ഒരുക്കിയിട്ടുണ്ട്. ധോനിയുടെ വാഹനശേഖരം കണ്ട് അമ്പരന്നു നിൽക്കുന്ന വെങ്കിടേഷ് പ്രസാദിന്റെയും സുനിൽ ജോഷിയുടെയും വിഡിയോ സാക്ഷി ധോനിയാണ് കാമറയിൽ പതിപ്പിച്ചത്. വെങ്കിടേഷ് പ്രസാദ് ആണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
'വ്യക്തിപരമായി എനിക്ക് അറിയാവുന്നതിൽ ഏറ്റവും വണ്ടിഭ്രാന്തുള്ള മനുഷ്യൻ. എന്തൊരു ശേഖരം, എന്തൊരു മനുഷ്യമാണ് എംഎസ്‍ഡി. വളരെ വലിയ നേട്ടങ്ങൾ കൊയ്‌ത ഒരാൾ എന്നതിൽ ഉപരി നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരമാണ്' എന്ന കുറിപ്പോടെയാണ് വെങ്കിടേഷ് പ്രസാദ് വിഡിയോ പങ്കുവെച്ചത്.
വിഡിയോ വളരെ വേഗം വൈറലായി. 2.3 മില്യൺ ആളുകളാണ് ഇതിവരെ വിഡിയോ കണ്ടത്. റാഞ്ചിയിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് ഇങ്ങനൊരു ഗാരേജ് നിർമിച്ചിരിക്കുന്നത്. നിർമാണ സമയത്ത് ഈ ഗാരിജ് വളരെ വലുതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വണ്ടികളെ കൊണ്ട് ഇപ്പോൾ ഗാരേജ് നിറഞ്ഞിരിക്കുകയാണെന്നും ധോനി വിഡിയോയിൽ പറയുന്നുണ്ട്. ശേഖരത്തിൽ അപൂർവമായ നിരവധി വാഹനങ്ങൾ കാണാം. അതിലൊന്ന് ധോനിയുടെ കരിയറിന്റെ തുടക്ക കാലത്ത് ആനന്ദ് മഹീന്ദ്ര സമ്മാനിച്ച മഹീന്ദ്ര സ്കോർപിയോ ആണ്. ലാൻഡ് റോവർ ഡിഫെൻഡർ, നിസാൻ 1 ടൺ, ജീപ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, കാവസാക്കി നിൻജ എച്ച്2 എന്നിവയും വിഡിയോയിൽ കാണാം.
രണ്ടു നിലകളിലായാണ് ധോനി ഗാരിജ് നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ യമഹ ആർഡി350യും സുസുക്കി ഇൻട്രൂഡർ എം1800ആറും അടക്കമുള്ള മോട്ടോർസൈക്കിളുകളാണ് കൂടുതലും. കാവസാക്കി നിൻജ ZX-14R, കാവസാക്കി നിൻജ എച്ച് 2, ഹാർലി ഡേവിഡ്‌സൺ ഫാറ്റ് ബോയ്, ഡുകാട്ടി 1098, അത്യപൂർവമായ കോൺഫെഡറേറ്റ് എക്‌സ്132 ഹെൽകാറ്റ് എന്നിവയും ധോനിയുടെ പക്കലുണ്ട്. ടിവിഎസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ധോനിയുടെ കൈവശം ടിവിഎസിന്റെ അപാച്ചെ ആർആർ 310, റോനിൻ എന്നിവയടക്കമുള്ള സ്‌പോർട് ബൈക്കുകളുമുണ്ട്. മോട്ടോർ സൈക്കിളുകൾക്കൊപ്പം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരവും ഇക്കൂട്ടത്തിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates