നടിയും സുനിയും തമ്മില്‍ ചിരകാലസുഹൃത്തുക്കളാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല; ദിലീപിനോട് ഇങ്ങനെ സംസാരിച്ചതായും ഓര്‍മ്മയില്ല: സംവിധായകന്‍ ലാല്‍

നടിയും സുനിയും തമ്മില്‍ ചിരകാലസുഹൃത്തുക്കളാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല; ദിലീപിനോട് ഇങ്ങനെ സംസാരിച്ചതായും ഓര്‍മ്മയില്ല: സംവിധായകന്‍ ലാല്‍

ദിലീപിനോട് ഇക്കാര്യം പറഞ്ഞോ എന്ന് ഓര്‍മ്മയില്ല
Published on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക് തിരിയുമ്പോള്‍ നടന്‍ ദിലീപ് നടത്തിയ ഒരു പരാമര്‍ശത്തെ സംവിധായകന്‍ ലാല്‍ തിരുത്തുന്നു. നടിയും പ്രതി ചേര്‍ക്കപ്പെട്ട സുനിലും ചിരകാല സുഹൃത്തുക്കളാണെന്ന് സംവിധായകന്‍ ലാല്‍ തന്നോട് പറഞ്ഞതായാണ് ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ദിലീപിനോട് ഇക്കാര്യം പറഞ്ഞോ എന്ന് ഓര്‍മ്മയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്രമാത്രമേ പറഞ്ഞിട്ടുണ്ടാകൂ എന്നും ലാല്‍ പറഞ്ഞു.
ലാലിന്റെ വാക്കുകളില്‍നിന്നും പ്രസക്തഭാഗങ്ങള്‍: ''ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി സുനി ഡ്രൈവറായിട്ടുണ്ട്. അവസാനം ഗോവയില്‍ ഷൂട്ട് നടക്കുമ്പോള്‍ ചെറിയ സംഘമാണ് പോയത്. ഫ്‌ലൈറ്റിലാണ് പലരും പോയത്. ക്യാമറയും സാധനങ്ങളും കൊണ്ടുപോകാന്‍ ഒരു കാര്‍ മാത്രമാണ് വിട്ടത്. അത് ഓടിച്ചത് സുനിയായിരുന്നു. ചെറിയ സംഘമായിരുന്നതുകൊണ്ട് അവിടെ ഡ്രൈവര്‍ എന്ന നിലയില്‍ പരമാവധി സഹായങ്ങള്‍ സുനി ചെയ്തിട്ടുമുണ്ട്. അവിടെവെച്ച് പരിചയമുണ്ടെന്നല്ലാതെ വളരെക്കാലം സുഹൃത്തുക്കളായിരുന്നുവെന്ന് എനിക്ക്് അറിയില്ല. എനിക്ക് തോന്നുന്നുമില്ല. അവള്‍ അങ്ങനെ പറഞ്ഞിട്ടുമില്ല. സംഭവദിവസം കാറില്‍ കയറുമ്പോള്‍ സുനിയല്ലേ എന്ന് അവള്‍ തിരിച്ചറിഞ്ഞ് ചോദിച്ചിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്.
ഇക്കാര്യം ഞാന്‍ അന്നുതന്നെ പലരോടും ചാനലിലും പറഞ്ഞിരുന്നു. പക്ഷെ ദിലീപിനോട് ഇക്കാര്യം പറഞ്ഞതായി ഓര്‍മ്മയില്ല. ഇനി അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ അന്നത്തെ പരിചയത്തെക്കുറിച്ചേ പറയാനിടയുള്ളു.''
''ദിലീപിനെയും അവളെയും എനിക്ക് അടുത്തറിയാവുന്നതാണ്. അവള്‍ക്ക് വന്ന ദുരന്തത്തില്‍ ഏറെ സങ്കടപ്പെട്ടയാളാണ് ഞാന്‍. അത് അങ്ങനെത്തന്നെയുണ്ട്. ഒപ്പംതന്നെ ദിലീപിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിലും സങ്കടമുണ്ട്. സിനിമയില്‍ ഉയരത്തില്‍ എത്തുന്നയാള്‍ക്കെതിരെ അസൂയയുണ്ടാകാറുണ്ട്. അത്തരത്തില്‍ ദിലീപിനുനേരെയുമുണ്ടാകാം. സിനിമാക്കാര്‍ക്കിടയില്‍നിന്നുതന്നെയുമുണ്ടാകാം.''
''സലിംകുമാര്‍ നടിയ്‌ക്കെതിരെ നുണപരിശോധന നടത്തണമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ഞാന്‍ സലിംകുമാറിനെ വിളിച്ച് പറഞ്ഞിരുന്നു. അത് അവളെ വല്ലാതെ വേദനിപ്പിക്കുമെന്ന്. അത് അവളെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നതുതന്നെയായിരുന്നു.''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com