തിരുവനന്തപുരം : സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് മാത്രം നാലുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരു വീട്ടിലെ രണ്ടുപേർ മരിച്ചു. കൈതക്കുണ്ട് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ആറുവയസ്സുകാരനായ മകനുവേണ്ടി തിരച്ചിൽ തുടരുകയാണ്. മണ്ണിടിഞ്ഞ് മൂന്നാറിലും ഒരാൾ മരിച്ചു. ഹോട്ടലിന് മുകളിൽ മണ്ണിടിഞ്ഞ് ജീവനക്കാരനാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി മദനന്‍ എന്നയാളാണ് മരിച്ചത്.
പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) യാണ് മരിച്ചത്. ചെറുതോണിയിലും കോരുത്തോടിലും ഉരുൾ പൊട്ടലുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതം തുറന്നു. 4489 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജലനിരപ്പ് 140അടിയായതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ബുധനാഴ്ച പുലര്‍ത്തെ 2.30ന് തുറന്നത്. തമിഴ്‌നാടാണ് ഡാം തുറന്നുവിട്ടത്. പെരിയാറിന്റെ തീരത്ത് നിന്ന് 1250 കുടുംബത്തെ ഒഴിപ്പിച്ചു. നാലായിരം പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി ഒഴുകുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഞ്ഞുമല,കുമളി,പെരിയാര്‍, ഉപ്പുതുറ,അയ്യപ്പന്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നത് താത്കാലികമായി നിർത്തിവച്ചു.ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ആഗമന സർവീസുകൾ നിർത്തി വച്ചെന്നാണ് സിയാൽ അധികൃതർ വ്യക്തമാക്കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനങ്ങള്‍ ഇറങ്ങുന്നത് നിര്‍ത്തിവെച്ചതെന്ന് സിയാല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാറ്റിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും ഇതിനു പിന്നാലെ വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നതും കണക്കിലെടുത്താണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ