കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും ; വന്‍ വരവേല്‍പ്പിനൊരുങ്ങി ബിജെപി

ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും
കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും ; വന്‍ വരവേല്‍പ്പിനൊരുങ്ങി ബിജെപി

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും.  ഇന്ന് പത്ത് മണിയോടെ സുരേന്ദ്രന് ജയിലില്‍ നിന്ന്  പുറത്തിറങ്ങും. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.

ജയില്‍മോചിതനകുന്ന സുരേന്ദ്രന് വന്‍വരവേല്‍പ്പ് നല്‍കാനാണ് ബിജെപിയുടെ പരിപാടി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. കൂടാതെ, ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്ന് വി മുരളീധരന്‍ അടക്കമുളളവര്‍ വിമര്‍ശിച്ചിരുന്നു. 

ഗൂഢാലോചന കേസില്‍ 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. ജാമ്യം അനുവദിക്കാന്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി വെച്ചിട്ടുള്ളത്. കേസ് അവശ്യത്തിനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, നിസ്ചി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടുലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും നല്‍കണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.  

അതിനിടെ,  ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.  ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com