

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ ഭയവിഹ്വലരാക്കി പ്രകോപനം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ആര്‍എസ്എസ് നടത്തുന്നത്. മാഹിയിലെ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ട്. സംഭവത്തിന് പിന്നിലെ ആര്‍എസ്എസ് ഗൂഢാലോചന അന്വേഷിക്കണം.
കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയില്‍ ആര്‍.എസ്.എസ് ശിബിരത്തില്‍ വെച്ച് ആസൂത്രണം ചെയ്‌ത കാര്യമാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെ വീട്ടിലേക്ക് പോകുന്ന സന്ദര്‍ഭത്തിലാണ് ബാബുവിനെ പതിയിരുന്നാക്രമിച്ച് കൊന്നത്.
പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യനെ കൊല്ലാന്‍ ആര്‍.എസ്.എസ് പരിശീലന കേന്ദ്രത്തില്‍ നല്‍കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആര്‍എസ്‌എസുകാര്‍ 15 സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.
കേന്ദ്ര ഭരണത്തിന്‍റെ തണലില്‍ ആര്‍.എസ്.എസുകാര്‍ നടത്തുന്ന അക്രമ പരമ്പരകള്‍ തുടരുകയാണ്. കൊലക്കത്തി താഴെവെക്കാൻ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്.എസുകാരെ ഉപദേശിക്കണം. ആര്‍എസ്‌എസ് ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates