മലപ്പുറം : മലപ്പുറം എടപ്പാളിൽ തിയേറ്ററിനുള്ളിൽ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ, കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോക്സോ നിയമപ്രകാരം കേസെടുക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിടുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തു എന്ന് ബോധ്യമായ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്.
നാട്ടിലെ ധനാഢ്യനായ പ്രതി മൊയ്തീൻകുട്ടിയുടെ, വാടകയ്ക്ക് കൊടുത്തിട്ടുള്ള 10 ക്വാർട്ടേഴ്സുകളിൽ ഒന്നിലാണ് കുട്ടിയും മാതാവും താമസിച്ചിരുന്നത്. പ്രതി മുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഈ വീട്ടിൽ മുമ്പും മൊയ്തീൻകുട്ടി വന്നിട്ടുണ്ടെന്നും, പ്രതിക്കൊപ്പം സ്ത്രീയും കുട്ടിയും പുറത്ത് പോകുന്നത് കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നാണ് അമ്മ മൊഴി നൽകിയത്. താൻ സിനിമയിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. മാത്രമല്ല തങ്ങളും, അറസ്റ്റിലായ പ്രതിയും ഒരുമിച്ചല്ല വന്നതെന്നും അമ്മ പറഞ്ഞു. പ്രതി മൊയ്തീൻ കുട്ടിയെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് അമ്മയുടെ മൊഴിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി.
പീഡനത്തിന് സഹായം ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഉണർന്ന് പ്രവർത്തിച്ച തീയേറ്റർ ഉടമയെയും വനിതാ കമ്മീഷൻ അധ്യക്ഷ അഭിനന്ദിച്ചു. കേസ് എടുക്കാൻ ആദ്യം വിസമ്മതിച്ച ചങ്ങരംകുളം പൊലീസ് അധികൃതരുടെ നടപടിയെ ജോസഫൈൻ വിമർശിച്ചു. കേസെടുക്കാത്ത സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വീഴ്ച വരുത്തിയ ചങ്ങരം കുളം എസ് ഐ ബേബിയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി എന്നയാള്‍ സിനിമാതിയറ്ററില്‍ വെച്ച് ബാലികയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. സംഭവം ഇന്നലെ വാർത്തയായതോടെയാണ് പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതും. സംഭവത്തിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ