ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്; അയ്യപ്പ ഭക്തനെ പൊലീസ് കൊന്നെന്ന ബിജെപി പ്രചാരണത്തില്‍  ഹൈക്കോടതി

അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ബിജെപി-സംഘപരിവാര്‍ പ്രചാരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുത്; അയ്യപ്പ ഭക്തനെ പൊലീസ് കൊന്നെന്ന ബിജെപി പ്രചാരണത്തില്‍  ഹൈക്കോടതി

കൊച്ചി: അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ബിജെപി-സംഘപരിവാര്‍ പ്രചാരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കോടതി ഈ വിഷയത്തില്‍ ഇടപെടില്ല. കോടതിയെ  ഇതിലേക്ക് വലിച്ചിടരുത്. ശബരിമല സംഘര്‍ഷത്തിലെ പൊലീസ് നടപടിയില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി വിമര്‍ശനം. 

നിലയ്ക്കലില്‍ നടന്ന പൊലീസ് ലാത്തി ചാര്‍ജിനിടെ അയ്യപ്പ ഭക്തനായ ശിവദാനസെ പൊലീസ് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുകയാണ്. ഇതിനെതിരെ ശിവദാസന്റെ മകനുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും 25ന് പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനുശേഷമാണ് വീട്ടുകാരുടെ പരാതിപ്രകാരം ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും ഉള്‍പ്പെടെ പൊലീസ് നടപടിമൂലമാണ് ശിവദാസന്‍ മരിച്ചത് എന്ന ആരോപണം ആവര്‍ത്തിച്ചു. ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com