പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍, കൊലപാതകം പീഡനശ്രമത്തിനിടെ; കാമുകന്‍ അറസ്റ്റില്‍ 

സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറായ അജേഷ് എന്നയാളെ അറസ്റ്റ് ചെയ്തു
പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍, കൊലപാതകം പീഡനശ്രമത്തിനിടെ; കാമുകന്‍ അറസ്റ്റില്‍ 

കോട്ടയം: മണര്‍കാടിന് സമീപം അയര്‍കുന്നത് മൂന്ന് ദിവസം മുന്‍പ് കാണാതായ പതിനഞ്ചു വയസുകാരിയെ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറായ അജേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് മാലം സ്വദേശിയാണ് ഇയാള്‍. അജേഷ് ഉള്‍പ്പടെ നാല് പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അജേഷിലേക്കെത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അജേഷ് നിരവധി തവണ വിളിച്ചിരുന്നെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മൊബൈല്‍ പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടയില്‍ അജേഷ് കുറ്റം സമ്മതിക്കുകയും മൃതദേഹം മറവ് ചെയ്ത സ്ഥലം വെളിപ്പെടുത്തുകയുമായിരുന്നു. 

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച അജേഷ് പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റി കൊണ്ടു പോയി. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഹോളോബ്രിക്‌സ് കമ്പനിയില്‍ എത്തിച്ചശേഷമായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കമ്പനിക്ക് പിന്നിലെ വാഴത്തോപ്പിലാണ് മൃതദേഹം മറവ് ചെയ്തത്. 

പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com