മലപ്പുറം; എടിഎമ്മിനുള്ളിൽ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. എറണാകുളം സ്വദേശിയായ യുവാവിനെയാണ് മലപ്പുറം കുറ്റിപ്പുറം തിരൂർ റോഡിലെ എടിഎം കൗണ്ടറിനുള്ളിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയത്. യഥാസമയം ആശുപത്രിയിലെത്തിച്ചതിനാൽ അപകടനില തരണം ചെയ്തു.
മൂലയിൽ മുഖം താഴ്ത്തി ഇരിക്കുന്ന യുവാവ്
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.എം.വിനോദും സിവിൽ പൊലീസ് ഓഫിസർ റിയാസും എത്തിയത്. വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയിൽ ഇരിക്കുന്ന യുവാവിനെ കണ്ടത്. രക്തം വാർന്നൊഴുതി തളം കെട്ടിയ നിലയിലായിരുന്നു.
പൊലീസിനെ കണ്ട് യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായംതേടി. എടിഎം കൗണ്ടറിൽനിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ