സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തി; ചാൻസലർ പദവി ഒഴിയുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്ക് കത്ത് നൽകി ​ഗവർണർ

സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തി; ചാൻസലർ പദവി ഒഴിയുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്ക് കത്ത് നൽകി ​ഗവർണർ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ/ ഫയൽ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ/ ഫയൽ

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രം​ഗത്ത്. കണ്ണൂർ വൈസ് ചാൻസലറുടെ പുനർ നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ​ഗവർണറുടെ കടുത്ത പ്രതിഷേധം അസാധാരണമാണ്. 

ഇങ്ങനെയാണെങ്കിൽ സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞു തരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കത്തിൽ കടുത്ത ഭാഷയിൽ തന്നെ ഗവർണർ പറയുന്നുണ്ട്. പദവി റദ്ദാക്കാൻ ഓർഡിനൻസ് കൊണ്ടു വന്നാൽ ഒപ്പിട്ട് നൽകാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

ചാൻസലറുടെ അധികാരം സർക്കാരിന്റെ ഔദാര്യമല്ല. ഭരണഘടനാദത്തമാണെന്നും കത്തിലുണ്ട്. കലാമണ്ഡലം വിസി ഫയൽ ചെയ്ത കേസിനെക്കുറിച്ചും ഗവർണർ കത്തിൽ പരാമർശിക്കുന്നു.

നാല് ദിവസം മുമ്പാണ് ഗവർണർ ആദ്യം എതിർപ്പറിയിച്ച് കത്ത് നൽകിയത്. ഇതിന് ഗവർണറെ വിശ്വാസത്തിൽ എടുക്കുമെന്ന് സർക്കാർ മറുപടിയും നൽകിയിരുന്നു.

എന്നാൽ സർക്കാരിന്റെ അനുനയ ശ്രമമായിട്ടുള്ള ഈ മറുപടി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം രണ്ടാമത്തെ കത്ത് മുഖ്യമന്ത്രിക്ക് നൽകിയത്. ഇതേത്തുർന്ന്, ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിൽ എത്തി. അനുനയത്തിന് സകല ശ്രമവും നടത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല. ഇതോടെ, സർക്കാരും ഗവർണറും തമ്മിലുടലെടുത്ത അസാധാരണ പ്രതിസന്ധി തുടരുകയാണ്. 

ഇതോടൊപ്പം കാലടി സംസ്കൃതസർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും ഗവർണറുടെ പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടുപിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണർ കത്തിൽ കുറ്റപ്പെടുത്തുന്നു. 

വൈസ് ചാൻസലറും, പ്രോ വൈസ് ചാൻസലറും ഒരേസമയം വിരമിക്കുന്നത് കാലടി സംസ്കൃത സർവകലാശാലയിൽ ഇതാദ്യമാണ്. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എംകെ ജയരാജിനാണ് സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേ സർവകലാശാലയിൽ കാലാവധി നീട്ടി പുനർനിയമനം നൽകുന്നത്. കണ്ണൂർ സർവകലാശാലാ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കാലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകി കത്ത് നൽകിയത്. 

കണ്ണൂർ വിസി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻറെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി വിസിക്ക് പുനർനിയമനം നൽകിയത്. സർക്കാർ ശുപാർശ പ്രകാരമാണ് ഗവർണർ പുനർ നിയമനം അംഗീകരിച്ചത്. 60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവ്വകലാശാലാ ചട്ടം മറി കടന്നുകൊണ്ടാണ് ഈ പുനർനിയമനമെന്നാണ് പരാതി ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com