'മുഖ്യമന്ത്രി ചാൻസലറാകട്ടെ, സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ല': നിലപാടിൽ ഉറച്ച് ​ഗവർണർ 

ഒരു രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകില്ലെന്ന് പൂർണ്ണഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി ചാൻസലർ സ്ഥാനം ഏറ്റെടുക്കട്ടെ എന്ന നിലപാടിൽ ഉറച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നും സ്വതന്ത്രമായി ജോലി ചെയ്യാൻ സാഹചര്യമില്ലാത്തതിനാൽ പദവിയിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ​ഗവർണർ. സർവകലാശാലകളിൽ ഒരു രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകില്ലെന്ന് പൂർണ്ണഉറപ്പ് ലഭിച്ചാൽ തീരുമാനം പുനഃപരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

"ഞാൻ അവകാശങ്ങൾക്ക് വേണ്ടി ചോദിക്കുന്നില്ല. സ്വന്തം സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹമില്ലാത്തതിനാലാണ് ചാൻസലറായി ഇരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുന്നത്. ചാൻസലർ എന്നത് എന്റെ ഭരണഘടനാപരമായ ചുമതലയല്ല. അത് എനിക് തന്നിട്ടുള്ള ഒരു പദവി മാത്രമാണ്. കഴിഞ്ഞ രണ്ട് വർഷമായി വളരെ വേദനയോടെയാണ് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്. കോടതിയിൽ ഞാനാണ് ഉത്തരം പറയേണ്ടത്. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റി ഓർഡിനൻസ് ഇറക്കിയാൽ ഉടൻ ഒപ്പിടാം", ​ഗവർണർ പറഞ്ഞു. 

രാജ്യത്ത് സർവകലാശാലകളിൽ ചാൻസലർ ആയി ഗവർണർമാരെ നിയോഗിച്ചത് യൂണിവേഴ്‌സിറ്റി ഭരണത്തിലെ സർക്കാർ ഇടപെടൽ തടയാനും, സ്വയംഭരണം സുതാര്യമായി നടക്കുന്നു എന്നുറപ്പാക്കാനുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശങ്കരാചാര്യ സർവകലാശാലയിലെ വൈസ്ചാൻസലർ നിയമനത്തിലെ അതൃപ്തിയും അദ്ദേഹം അറിയിച്ചു. എഴ് പേരിൽ നിന്ന് വൈസ്ചാൻസലറാക്കാൻ ഒരാളുടെ പേര് മാത്രമാണ് തന്റെ മുന്നിൽ എത്തിയത്. മറ്റ് ആറ് പേരും പരിഗണിക്കാൻ പ്രാപ്തരല്ലെന്നാണ് തനിക്ക് നൽകിയ നിർദേശമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഇനിയും ഇക്കാര്യങ്ങൾ സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com