ഇടുക്കിയും തുറക്കുന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ഒഴുക്കിവിടും; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടും തുറക്കും. രാവിലെ 10 ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 40 ക്യുമെക്‌സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2399.40 അടിയായിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പും ഉയരുകയാണ്. ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 141 അടിയിലെത്തി. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ എട്ടുമണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട് രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com