കൊച്ചി: ദിലീപിന് മേലുള്ള കുരുക്ക് മുറുക്കി പൾസർ സുനിയുടെ കത്തിന്റെ ഒറിജിനൽ കണ്ടെത്തി. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവായ പൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒർജിനൽ ആണ് കണ്ടെത്തിയിരിക്കുന്നത്.
ദിലീപും പൾസറും തമ്മിലുള ബന്ധം കത്തിൽ വ്യക്തമാകുന്നതായാണ് സൂചന. പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്. വ്യാഴാഴ്ച ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. സാംപിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല
പൾസറിന്റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7നാണ് ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് കത്തിൽ സുനി പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവെക്കാൻ ആകില്ല എന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല. നടിയെ ആക്രമിച്ചതിൻറെ ഗൂഢാലോചനയിലെ നിർണായക തെളിവാകും കത്ത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ