'കെ വി തോമസിനെ പുറത്താക്കാന്‍ പടച്ചോന്‍ നേരിട്ട് ഇറങ്ങിവരുമോ?'; കെ സുധാകരന്‍

നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
കെ സുധാകരൻ, ഫയല്‍ ചിത്രം
കെ സുധാകരൻ, ഫയല്‍ ചിത്രം

കണ്ണൂര്‍: നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യത്തില്‍ എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഭിപ്രായം പറഞ്ഞതിനല്ല കെ വി തോമസിനെ പുറത്താക്കുന്നത്. സിപിഎം ഫോറത്തില്‍ പങ്കെടുത്തതിനാണ്. അതും കണ്ണൂര്‍ പോലെയുള്ള സ്ഥലത്ത്. പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തൊട്ടറിയാന്‍ ശ്രമിക്കണം. വിങ്ങിപ്പൊട്ടുന്ന അവരുടെ മനസിനെ ആശ്വസിപ്പിക്കാന്‍ നടപടിയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ.വി.തോമസിന് കൂടുതല്‍ പരിഗണന നല്‍കിയതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. അസ്ഥാനത്തും കൊള്ളാത്ത കൈകളിലുമാണ് സ്ഥാനമാനങ്ങള്‍ വാരിക്കോരി നല്‍കിയത്. ഇതില്‍ സഹതപിക്കുന്നു. സ്വന്തം നാട്ടുകാരും അച്യുതാനന്ദനും ആണ് തിരുത തോമ എന്ന് വിളിച്ചത്. കോണ്‍ഗ്രസ് അല്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് കെ വി തോമസ്.  എഐസിസി അല്ലാതെ പടച്ചോന്‍ നേരിട്ട് ഇറങ്ങി വന്ന് കെ വി തോമസിനെ പുറത്താക്കുമോ എന്നും കെ സുധാകരന്‍ ചോദിച്ചു.

'കെ വി തോമസിനെ ഞങ്ങള്‍ക്കുവേണ്ട, അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോയിക്കഴിഞ്ഞു. കെ വി തോമസ്  കോണ്‍ഗ്രസിന് പുറത്താകും. പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്. സിപിഎമ്മുമായി അദ്ദേഹം കച്ചവടം നടത്തി നില്‍ക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഈ ചതിയും  വഞ്ചനയും ജനം തിരിച്ചറിയും. ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. കെ വി തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണ്. മുക്കുവക്കുടിലില്‍ നിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാന്‍ അവസരം ഇല്ലെന്ന് കണ്ടാണ് പിണറായി  കണ്‍കണ്ട ദൈവമായത്'- സുധാകരന്‍ തുറന്നടിച്ചു. 

കെ വി തോമസിനെതിരെ കടുത്തനടപടിക്ക് കെപിസിസി ശുപാര്‍ശ ചെയ്തു. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും ആക്ഷേപിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടി മര്യാദയും അച്ചടക്കവും  ലംഘിച്ചു. മാതൃകാപരമായ അച്ചടക്കനടപടി വേണമെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി കെ വി തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമയത്തിലെന്നും കത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com