നടുറോഡില്‍ അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th April 2022 08:55 PM |
Last Updated: 12th April 2022 08:55 PM | A+A A- |

ബിരാജു, ജീതു
ഇരിങ്ങാലക്കുട: പിതാവിന്റെ കണ്‍മുന്നില്‍ വച്ച് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെഎസ് രാജീവ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 4 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കാനും ഉത്തരവായി. ഭാര്യാപിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
2018 ഏപ്രില്‍ 29-ാം തീയതിയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കോടശ്ശേരി വില്ലേജില്‍ കണ്ണോളി വീട്ടില്‍ ജീതു(32 വയസ്സ്) വിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ജീതുവും ബിരാജുവും തമ്മില്‍ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇരുവരും യോജിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പിന്നീട് ജീതു 2018 ഏപ്രില്‍ 29 -ാം തീയതി കുണ്ടുകടവില്‍ കുടുംബശ്രീ മീറ്റിംഗിന് എത്തിച്ചേരുന്നുണ്ടെന്ന വിവരം അറിഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി കുപ്പികളിലാക്കി ജീതു കുടുംബശ്രീ മീറ്റീംഗിനു വരുന്ന വീടിനു സമീപമുള്ള പറമ്പില്‍ ഒളിച്ചിരിന്നു.
മീറ്റിംഗ് കഴിഞ്ഞ് ഉച്ചക്ക് രണ്ടരയോടു കൂടി റോഡിലേക്ക് ഇറങ്ങി വന്ന ജീതുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിക്കുയും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജീതുവിനെ കൈയില്‍ കരുതിയിരുന്ന സിഗരറ്റ് ലാമ്പ് കൊണ്ട് തീ കൊളുത്തുകയുമായിരുന്നു. രക്ഷപ്പെടുത്താന്‍ വന്ന ആളുകളെ പ്രതി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. ജീതുവിനൊപ്പം വന്ന അച്ഛന്‍ ജനാര്‍ദ്ദനനും മറ്റും ചേര്‍ന്ന് ജീതുവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും പിന്നീട് തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും എത്തിച്ചു.
30 -ാം തീയതി ജീതു മരിച്ചു.
ബോംബെയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ശേഷം ജാമ്യം ലഭിക്കുന്നതിനായി പ്രതി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നല്‍കാതെ വിചാരണ നടത്തുകയായിരുന്നു. പുതുക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്‍ സുജിത്കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്പി സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 35 സാക്ഷികളെ വിസ്തരിക്കുകയും 65 രേഖകള്‍ തെളിവില്‍ മാര്‍ക്ക് ചെയ്യുകയും 11 തൊണ്ടി മുതലുകള്‍ ഹാജരാക്കുകയും ചെയ്തു.
ജീതുവിന്റെ മരണമൊഴിയും ദൃക്സാക്ഷിയായ പിതാവ് ജനാര്‍ദ്ദനന്റെയും, കുടുംബശ്രീ മീറ്റിംഗിനു വന്ന പഞ്ചായത്ത് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെയും മൊഴികള്‍ കേസില്‍ നിര്‍ണ്ണായക തെളിവുകളായി പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം കണ്ണില്ലാത്ത ക്രൂരത!, പിഞ്ചുകുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു; ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെ അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ