ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി; കെഎസ്ആര്‍ടിസിക്ക് ആശ്വാസം 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. റീട്ടെയില്‍ കമ്പനികള്‍ക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണ വിതരണ കമ്പനികളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില നിശ്ചയിച്ചതില്‍ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

റീട്ടെയിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. നിലവില്‍ ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഈടാക്കുന്നത്. ഇത് വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചത്. 

കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ നൂറില്‍ താഴെ രൂപയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭിക്കും. നിലവില്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വിധി താത്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com