സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഇടം വേണം; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 06:59 AM  |  

Last Updated: 14th April 2022 08:24 AM  |   A+A-   |  

kavya

കാവ്യ മാധവൻ/ ഫയൽ


എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം അന്വേഷണ സംഘം ഇന്ന് എടുത്തേക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നൽകിയേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരിക്കും നോട്ടീസിൽ ആവശ്യപ്പെടുക. 

പ്രൊജക്ടർ ഉപയോഗിച്ചു ഡിജിറ്റൽ തെളിവുകളും ദൃശ്യങ്ങളും ശബ്ദരേഖകളും ഉൾപ്പെടെ കാണിച്ചും കേൾപ്പിച്ചുമാണു കാവ്യയെ ചോദ്യം ചെയ്യേണ്ടത്. കാവ്യയുടെ മൊഴികൾ ക്യാമറകളിൽ പകർത്തുകയും വേണം. എന്നാൽ ഇതിനുള്ള സാങ്കേതിക സൗകര്യം കാവ്യ താമസിക്കുന്ന ആലുവയിലെ പത്മസരോവരം വീട്ടിലില്ല. ഇതേ തുടർന്നാണ് ബുധനാഴ്ച ചോദ്യം ചെയ്യാതിരുന്നത്.

പ്രതിയുടെ വീട്ടിൽ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യം

സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഒരിടത്ത് വെച്ച് മൊഴി എടുക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. മറ്റ് കേസുകളുടേതിൽ നിന്ന് വ്യത്യസ്തമായി കാവ്യാ മാധവൻ താമസിക്കുന്നതു കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ തന്നെയാണ്. പ്രതിയുടെ വീട്ടിൽ വച്ചു സാക്ഷിയെ ചോദ്യം ചെയ്യുകയെന്ന അനൗചിത്യവും അന്വേഷണ സംഘത്തിന് മുൻപിലുണ്ട്. 

അതോടൊപ്പം, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തില്ലാത്തതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് ഇരുവരും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പുതിയ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യംചെയ്യാൻ തീരുമാനിച്ചത്. 

ഈ വാർത്ത വായിക്കാം

വിഷു ഹിന്ദുവിന്റേതല്ല; ചൊറിയന്‍ മാക്രി പറ്റങ്ങളോട് എന്തു പറയാനാണ്; മറുപടിയുമായി സുരേഷ് ഗോപി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ