പാലക്കാട്: ചൂലനൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ്. കിഴക്കുമുറി മണിയുടെ മകള്‍ രേഷ്മ മുകേഷുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുകേഷിന്റെ അമ്മയുടെ സഹോദരി പുത്രിയാണ് രേഷ്മ. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുകേഷിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. കുനിശ്ശേരി സ്വദേശിയാണ് മുകേഷ്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.കിഴക്കുമുറി മണി (56), ഭാര്യ സുശീല (52), മകന്‍ ഇന്ദ്രജിത്ത് (24), മകള്‍ രേഷ്മ (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
മാരക ആയുധങ്ങളുമായി ബൈക്കിലെത്തിയ പ്രതി വീട്ടുകാരെ വിളിച്ചുണര്‍ത്തി ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തിയതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പെട്രോള്‍, വെട്ടുകത്തി, കല്ലു പൊട്ടിക്കുന്നതിനു ഉപയോഗിക്കുന്ന തോട്ട എന്നിവ പൊലീസ് കണ്ടെടുത്തു. മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ വലതു കൈപ്പത്തിയും രേഷ്മയുടെ രണ്ടു വിരലും അറ്റ നിലയിലാണ്. മണിയുടെയും സുശീലയുടെയും പരിക്ക് ഗുരുതരമാണ്. രേഷ്മ ബെംഗളൂരു ആര്‍പിഎഫിലാണ് ജോലി ചെയ്യുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ