മലപ്പുറം: പെണ്‍കുട്ടിയെ പ്രണയം നടിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെ ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം സ്‌റ്റേഷന്‍ പരിധിയിലുള്ള യുവതിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു എന്നതാണ് കേസ്. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണവും കവര്‍ന്നെടുത്തതായി പൊലീസ് പറയുന്നു.
പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്ത് ഭീഷണി തുടര്‍ന്നു. ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണി തുടര്‍ന്നതോടെ ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എടപ്പാളില്‍ വെച്ച് കാര്‍ തടഞ്ഞ് എസ്‌ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടുകയായിരുന്നു.പീഡനം നടന്ന ലോഡ്ജില്‍ എത്തിച്ച് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇയാളുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ