പത്തനംതിട്ട : പത്തനംതിട്ട സീതത്തോട്ടിൽ കക്കാട് ആറിൽ മലവെള്ളത്തിൽ ഒഴുകിവന്ന ഒഴുകിവന്ന തടിപിടിക്കാൻ ചാടിയവർക്കെതിരെ കേസെടുത്തു. കോട്ടമൺപാറ സ്വദേശികളായ നാലു യുവാക്കൾക്കെതിരെയാണ് കേസെടുത്തത്. ദുരന്തനിവാരണ വകുപ്പിലെ നിയമങ്ങൾ പ്രകാരമാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.
യുവാക്കളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവാക്കൾ തടി പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്നതിനിടെയായിരുന്നു യുവാക്കളുടെ 'നരൻ' മോഡൽ സാഹസിക പ്രവൃത്തി. തടിയിൽ കയറി പറ്റാൻ കഴിഞ്ഞെങ്കിലും തടി കരയിൽ എത്തിക്കാൻ സാധിച്ചില്ല.
ഒടുവിൽ യുവാക്കൾ തിരിച്ച് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു. കരയിൽ നിന്ന് സുഹൃത്ത് വീഡിയോയിൽ പിടിക്കുകയായിരുന്നു. ദൃശ്യം വൈറലായതിന് പിന്നാലെ മന്ത്രി കെ രാജൻ രൂക്ഷവിമർശനം നടത്തിയിരുന്നു. മലവെള്ളപ്പാച്ചിലിനിടെ ഇത്തരം അപകടകരമായ സാഹസികപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും, കർശന നടപടിയെടുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ