വിഴിഞ്ഞത്ത് ഇന്നും സംഘര്‍ഷം; അതീവ സുരക്ഷാമേഖലയിലേക്ക് തള്ളിക്കയറി സമരക്കാര്‍; ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി

സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാര്‍ച്ച് നടത്തുകയായിരുന്നു
വിഴിഞ്ഞത്ത് ഇന്നും സംഘര്‍ഷം; അതീവ സുരക്ഷാമേഖലയിലേക്ക് തള്ളിക്കയറി സമരക്കാര്‍; ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം നാലാം ദിവസവും ശക്തമായി തുടരുകയാണ്. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖലയില്‍ കടന്ന സമരക്കാര്‍ തുറമുഖ നിര്‍മാണ മേഖലയില്‍ പ്രവേശിക്കുകയും, അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടി നാട്ടുകയും ചെയ്തു. സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയത്. 

പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകിയത്. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാര്‍ച്ച് നടത്തുകയായിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നതടക്കമുള്ള തങ്ങളുടെ ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് സമരക്കാർ ആവർത്തിച്ചു.

പൊലീസിനെതിരെയും സമരക്കാർ മുദ്രാവാക്യം വിളിച്ചു. എന്നാൽ സംയമന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സമരം നേരിടാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. തുറമുഖം നിർത്തി വെച്ച് ആഘാത പഠനം നടത്തുന്നത് ഉൾപ്പെടെയുള്ള ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിലപാട്. 

അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീടും തൊഴിലും നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവെക്കുന്നു. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാനാണ് അതിരൂപത അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍ക്കാമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ഏതു സമരമായാലും പറഞ്ഞാല്‍ തീരാത്ത പ്രശ്‌നമൊന്നുമില്ലല്ലോ. കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നല്ലനിലയില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയില്ല. പ്രശ്‌നങ്ങളെല്ലാം സംസാരിച്ച് ഏതെല്ലാം രീതിയിലാണോ പരിഹരിക്കേണ്ടത് ആ രീതിയില്‍ പരിഹാരം കാണുമെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com