കെഎസ്ആര്‍ടിസിക്ക് തിരിച്ചടി;  103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന്റേതല്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിന് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് സ്‌റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി.

കെഎസ്ആര്‍ടിസിയിലെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് ശമ്പള വിതരണത്തിനായി 103 കോടി രൂപ അനുവദിക്കാന്‍ ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് തുക അടിയന്തരമായി അനുവദിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. 

ജീവനക്കാരെ പട്ടിണിക്കിടാന്‍ കഴിയില്ലെന്നും, അതിനാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.  ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിന്റേതല്ലെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 

മറ്റു കോര്‍പ്പറേഷന്‍-ബോര്‍ഡുകള്‍ പോലെ രൂപീകരിച്ച ഒരു കോര്‍പ്പറേഷന്‍ മാത്രമാണ് കെഎസ്ആര്‍ടിസിയെന്നും, കെഎസ്ആര്‍ടിസിക്ക് മാത്രമായി ഏതെങ്കിലും പ്രത്യേക പരിഗണനയും നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അപ്പീലില്‍ പ്രാഥമിക വാദം കേട്ടശേഷമാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. 

 ഓണം ഉത്സവബത്തയ്ക്കായി മൂന്നു കോടി രൂപയും 50 കോടി രൂപ വീതം രണ്ടുമാസത്തെ ശമ്പളത്തിനുമായി അനുവദിക്കാനുമാണ് നിര്‍ദേശിച്ചിരുന്നത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com