റിജിലിന്റെ അക്കൗണ്ടില്‍ 1000 രൂപയില്‍ താഴെ മാത്രം; പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലും; പിഎന്‍ബിയില്‍ നടന്നത് 21.29 കോടി രൂപയുടെ തിരിമറി
കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍, സാമ്പത്തിക ക്രമക്കേട് നടത്തിയ മാനേജര്‍ റിജിലിന്റെ അക്കൗണ്ടിലുള്ളത് 1000 രൂപയില്‍ താഴെയെന്ന് ക്രൈംബ്രാഞ്ച്. റിജില്‍ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയത്. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്കാനും ഓഹരി വിപണിക്കും വേണ്ടിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി ടി എ ആന്റണി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പിഎന്‍ബി ബാങ്ക് മാനേജര്‍ നടത്തിയ ക്രമക്കേടില്‍ ആകെ നഷ്ടപ്പെട്ടത് 12 കോടി 68 ലക്ഷം രൂപയാണ്. കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ടത് 10 കോടി 07 ലക്ഷം രൂപയെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.
15.24 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ബാങ്കിനെ അറിയിച്ചിരുന്നത്. എന്നാല്‍ 12.68 കോടി രൂപമാത്രമാണ് സ്വകാര്യ വ്യക്തികളുടേത് അടക്കം നഷ്ടപ്പെട്ടിട്ടുള്ളൂ എന്നാണ് ബാങ്ക് വിശദീകരിച്ചിരുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും, കോര്‍പ്പറേഷന്‍ അക്കൗണ്ട്‌സ് വിഭാഗം ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് നഷ്ടപ്പെട്ട പണത്തില്‍ സ്ഥിരീകരണം ഉണ്ടായത്.
കോര്‍പ്പറേഷന് ആകെ നഷ്ടമായത് 12 കോടി 60 ലക്ഷം രൂപയാണ്. ഇതില്‍ 2. 53 കോടി തിരികെ കിട്ടിയിട്ടുണ്ട്. ഇനി 10 കോടി 07 ലക്ഷം രൂപയും അതിന്റെപലിശയും മാത്രമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
അതേസമയം കോര്‍പ്പറേഷന്‍ ഉന്നതരും ബാങ്ക് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് പ്രതിയായ ബാങ്ക് മാനേജര്‍ റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തനിക്ക് മാത്രമല്ല ഇതില്‍ പങ്കെന്നും, താന്‍ സ്ഥലംമാറിപ്പോയതിന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നും റിജില്‍ പറയുന്നു. ബാങ്ക് മാനേജറുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ