പാലക്കാട്: വാങ്ങി വച്ച റേഷനരി എടുക്കാൻ പോകുന്നതിനിടെ കാട്ടു പോത്ത് ആക്രമിച്ചു. പറമ്പിക്കുളം ഒറവമ്പാടി കോളനിയിലെ പഴനിസ്വാമി (48)യെയാണു കാട്ടു പോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ പിന്നിൽ എട്ട് സ്റ്റിച്ചുകളുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് പഴനി സ്വാമിയെ കാട്ടു പോത്ത് ആക്രമിച്ചത്. ഒറവമ്പാടി കോളനിയിൽ നിന്നു പെരിയചോലയിലേക്കു പഴനി സ്വാമിയും സഹോദരി ഭർത്താവ് ഈശ്വരനും കാട്ടുവഴിയിലൂടെ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
മഴയും മഞ്ഞും ഉണ്ടായതിനാൽ കാട്ടു പോത്തു നിൽക്കുന്നതു ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. മുന്നിൽ പോകുകയായിരുന്ന പഴനി സ്വാമിയെ കാട്ടു പോത്ത് പെട്ടെന്ന് ഇടിച്ചു വീഴ്ത്തിയതോടെ ഇയാൾ നിലത്തുവീണു. ഇതുകണ്ടു പിന്നിൽ വന്ന ഈശ്വരൻ ബഹളം വച്ചതോടെ കാട്ടു പോത്ത് പോയി.
തുടർന്ന് ഈശ്വരനും കോളനിയിൽ നിന്നെത്തിയ മറ്റൊരാളും ചേർന്ന് ഏഴ് കിലോമീറ്ററോളം ദൂരം എടുത്തും നടത്തിയും തേക്കടി കോളനിയിലെത്തിച്ചു. വാഹനം ഉള്ള സ്ഥലത്തേക്ക് എത്തിക്കാൻ ഒന്നര മണിക്കൂർ സമയമെടുത്തു. തേക്കടി മേഖലയിൽ വീടുകൾ നിർമിക്കുന്ന കരാറുകാരന്റെ വാഹനത്തിൽ തമിഴ്നാട് സേത്തുമടയിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ