റോഡിൽ കെട്ടിയ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ കുരുങ്ങി; സ്കൂട്ടർ യാത്രക്കാരന് പരിക്ക്; കേസെടുക്കുമെന്ന് പൊലീസ്

കാരിക്കോട് - തെക്കുംഭാഗം റോഡിലാണ് പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലം യാത്രക്കാരന് പരിക്കേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ: സ്കൂട്ടർ യാത്രക്കാരന്റെ കഴുത്തി പ്ലാസ്റ്റിക് വള്ളി കുരുങ്ങി കഴുത്തിന് സാരമായി പരിക്കേറ്റ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. പൊതുമരാമത്തു വകുപ്പിന്റെ നിരുത്തരവാദപരമായ നടപടികളാണ് അപകടത്തിന് ഇടയാക്കിയത്. 

കാരിക്കോട് - തെക്കുംഭാഗം റോഡിലാണ് പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ മൂലം യാത്രക്കാരന് പരിക്കേറ്റത്. റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടാൻ ബോർഡോ മറ്റ് അടയാളമോ സ്ഥാപിക്കാതെ റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ കുരുങ്ങി തെക്കുംഭാഗം കളപ്പുരയ്ക്കൽ ജോണി ജോർജിനാണ് (60) കഴുത്തിനു സാരമായി പരിക്കേറ്റത്. 

ഗതാഗതം തടയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിനു കുറുകെ വൈദ്യുതി തൂണുകളിൽ വലിച്ചു കെട്ടിയിരുന്നു. ജോണി ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ വള്ളിയിൽ തട്ടി ഇരുവരും മറിഞ്ഞു വീണു. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ കുരുങ്ങി സാരമായി മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ തൊടുപുഴ എസ്എച്ച്ഒ വിസി വിഷ്ണു കുമാറിന് ജോണി ഇതു സംബന്ധിച്ച് പരാതി നൽകി.

സംഭവത്തിൽ റോഡിന്റെ കരാറുകാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടയാളം വയ്ക്കാതെ റോഡിൽ പ്ലാസ്റ്റിക് വള്ളി കെട്ടി അപകടം ഉണ്ടാക്കിയവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com