കണ്ണൂർ: ഇടതു മുന്നണി കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി പാർട്ടി സംസ്ഥാന സമിതി അംഗം പി ജയരാജൻ. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരെ പിജെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി.
സംസ്ഥാന കമ്മിറ്റിയിൽ തെറ്റു തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന വേളയിലാണ് ആരോപണം ഉന്നയിച്ചത്. റിസോര്‍ട്ടിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ട്. അനധികൃതമായി ഇപി സ്വത്ത് സമ്പാദിച്ചതായും പിജെ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ആയുര്‍വേദ റിസോര്‍ട്ട് പണിയുന്നത്.
ആരോപണം ഉന്നയിക്കുന്നത് ആധികാരികതോടെയാണെന്നും ഇക്കാര്യത്തിൽ അന്വേഷണവും നടപടിയും വേണമെന്നും പിജെ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇപി പങ്കെടുത്തിരുന്നില്ല.
ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ഇക്കാര്യങ്ങൾ എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ