ദിലീപിന്റെയും കുട്ടാളികളുടെയും ഫോണ്‍ തുറന്നില്ല; തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ അയക്കാന്‍ കോടതി ഉത്തരവ്

ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം
ദിലീപ്/ഫയല്‍
ദിലീപ്/ഫയല്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളായ നടന്‍ ദിലീപും കൂട്ടാളികളും ഹാജരാക്കിയ ഫോണ്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദേശം. ഇതു സംബന്ധിച്ച് ക്രൈംബാഞ്ച് നല്‍കിയ അപേക്ഷ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു

അതേസമയം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ വച്ചു പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചില്ല. ഇതിനെ ദിലീപ് ഇന്നലെ എതിര്‍ത്തിരുന്നു. കോടതിയില്‍വച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്താല്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ദീലിപിന്റെ വാദം.

ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. 
പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. 

തുടരന്വേഷണത്തിനെതിരെ ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം. 28ന് പരാതി ലഭിച്ചു, 29ന് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന്

അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും.

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.

കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ്രൈകംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com