ഇല്ലാത്ത രോഗത്തിന് തുടര്‍ച്ചയായി മരുന്ന് നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം; കോട്ടയത്ത് യുവതി അറസ്റ്റില്‍

ഭക്ഷണത്തിലും വെള്ളത്തിലും തുടര്‍ച്ചയായി മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഭക്ഷണത്തിലും വെള്ളത്തിലും തുടര്‍ച്ചയായി മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് സതീഷാണ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

2006 ലാണ് ഇരുവരും വിവാഹിതരായത്. 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. 2012ല്‍ ഇവര്‍ പാലക്കാട്ട്  സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍  കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.

പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. ഷുഗര്‍ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. പിന്നീട് 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും ഉണ്ടാകാത്തതിനാല്‍ തോന്നിയ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്. 

ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് സതീഷ് ഇക്കാര്യം സംസാരിക്കുകയും ഭാര്യ തനിക്ക് എന്തെങ്കിലും മരുന്ന് തരുന്നുണ്ടോ എന്ന് ചോദിച്ചറിയാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതല്‍ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നകാര്യം പറഞ്ഞഥ്. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ആശ വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കി.

പരാതി അന്വേഷിച്ച പൊലീസിന് കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com