ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

'ആ സ്ത്രീയെ അറിയില്ല; പിന്നില്‍ ദിലീപും ദിലീപിന്റെ ആള്‍ക്കാരും': ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി കേസിലെ മുഖ്യസാക്ഷി ബാലചന്ദ്രകുമാര്‍
Published on


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി കേസിലെ മുഖ്യസാക്ഷി ബാലചന്ദ്രകുമാര്‍. കേസില്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യേഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. ശക്തനായ പ്രതി പുറത്തുനില്‍ക്കുമ്പോള്‍ അന്വേഷണത്തെ ബാധിക്കും. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രത്തോളം നപടി ക്രമങ്ങള്‍ എടുത്തത് ആദ്യമായാണ്. തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്യാനുമൊക്കെ പ്രതിക്ക് സമയം ലഭിച്ചു. കോടതിയോടു പോലും അങ്ങോടട്ട് നിബന്ധന വെച്ചാണ് പ്രതിഭാഗം വാദിച്ചത്. കേട്ടുകള്‍വി പോലുമില്ലാത്ത കാര്യമാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ജാമ്യം മാത്രമേ അനുവദിച്ചിട്ടുള്ളു. കേസ് അവസാനിച്ചിട്ടില്ല. പ്രോസിക്യൂഷന് തിരിച്ചടിയല്ല. അന്വേഷണം ഇനിയും ബാക്കി കിടക്കുകയാണ്. പ്രതി പ്രബലനായതിനാല്‍ എന്തും സംഭവിക്കാം. കയ്യിലുള്ള തെളിവുകള്‍ പൊതു സമക്ഷത്തിലേക്ക് ചിലപ്പോള്‍ കൊണ്ടുവരും. 

'തനിക്കൈതിരെ പീഡന ആരോപണം ഉയര്‍ത്തിയ സ്ത്രീയെ അറിയില്ല. പരാതി കൊടുത്തിട്ട് സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ വന്നില്ല എന്നാണ് അറിഞ്ഞത്. മൊഴിയെടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരുമായി ആലോചിച്ചു വരാം എന്ന് പറഞ്ഞു എന്നാണ് അറിഞ്ഞത്. ദിലീപിന് വേണ്ടി താന്‍ എന്തിന് ബലിയാടാകണം എന്ന് അവര്‍ക്ക് തോന്നിക്കാണും' എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

തിരുവനന്തപുരത്തെ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന സ്ത്രീയും ദിലീപ് അനുകൂലികളും ചേര്‍ന്ന് തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന് ജാമ്യം 

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട്എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കോടതി നിര്‍ദേശം ഉണ്ടായിട്ടുപോലും ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ്, മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടു പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതുതെറ്റാണെന്നും ദിലീപ് 33 മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയമായതായും പ്രതിഭാഗം വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ശാപവാക്കുകളല്ലെന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ അവിടെയുണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ബലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന വാദത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. മൊഴിയിലുള്ളത് നിസ്സാര വൈരുദ്ധ്യങ്ങലാണ്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്നത് അതില്‍നിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എന്‍സൈക്ലോപിഡിയ അല്ല. അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം. ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പിറ്റേന്നുവൈകിട്ടു വരെ അതു നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അവരുടെ പെരുമാറ്റത്തില്‍നിന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡിജിപി വാദിച്ചു.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു.

ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതു നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്.

ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഇടപെടാന്‍ ശ്രമിച്ചു. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം മൗനമായി കേട്ടിരുന്നയാളാണ് താനെന്നും ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ഡിജിപി നിലപാടെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് സംവിധായകന്‍ ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. ചാനല്‍ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്പി ബാലചന്ദ്രകുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുണ്ട്.

പ്രോസിക്യൂഷന്‍ പറയുംപോലെ ചെറിയ വൈരുദ്ധ്യമല്ല ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഉള്ളതെന്ന്, മറുപടി വാദം നടത്തിയ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു. അടിമുടി വൈരുദ്ധ്യമാണ് മൊഴികളില്‍. എഫ്ഐആറിന് അടിസ്ഥാനം ഈ വൈരുദ്ധ്യം നിറഞ്ഞ മൊഴിയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് സംസാരിക്കുമ്പോള്‍ കേട്ടിരുന്ന ആരെങ്കിലും പ്രതികരിച്ചതായി ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഇല്ല. ഒരാള്‍ പറയുന്നു, മറ്റുള്ളവര്‍ കേട്ടിരിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍ പിള്ള ചോദിച്ചു. ബാലചന്ദ്രകുമാറിനും പൊലീസിനും ദിലീപിനോടുള്ള വൈരാഗ്യം മനസ്സിലാവും, എന്നാല്‍ പ്രോസിക്യൂഷന്‍ വൈരാഗ്യത്തോടെ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. എന്നിട്ടും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് പറയുന്നത്. അഭിഭാഷകന്‍ നേരിട്ടു പോയി ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കൈമാറിയതായും രാമന്‍ പിള്ള അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com