കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവർത്തകനായ ആർ എസ് ശശികുമാറാണ് ഓർഡിനൻസ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തി
ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയ വ്യക്തിയാണ് ഓർഡിനൻസിന് എതിരെ ഹർജി നൽകിയിരിക്കുന്ന വ്യക്തി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയതോടെയാണ് ഓർഡിനൻസ് നിലവിൽ വന്നത്.
ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയിൽ നിന്ന് തന്നെ ഓർഡിനൻസിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവർണറുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ