പാലക്കാട്: മദ്യപാനത്തിനിടെയാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ഫിറോസ് പൊലീസിന് മൊഴി നല്‍കി. പാലപ്പുറം മിലിട്ടറി പറമ്പില്‍ ഡിസംബര്‍ 17 നായിരുന്നു സംഭവം. തര്‍ക്കത്തിനിടെ ആഷിഖ് തന്നെ കുത്തി. ആ കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് പെട്ടി ഓട്ടോയില്‍ കയറ്റി ചിനക്കത്തൂര്‍ അഴീക്കലപ്പറമ്പിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നുവെന്നും ഫിറോസ് പൊലീസിന് മൊഴി നല്‍കി. 2015ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
മോഷണക്കേസിൽ പിടിയിലായി, മൊഴി കേട്ട് പൊലീസ് ഞെട്ടി
ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയാണ് ഫിറോസിന്റെ സുഹൃത്തായ ലക്കിടി സ്വദേശി ആഷിഖ്. ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്. 2021 ഡിസംബര്‍ 17-ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം. കണ്ടെത്തിയ മൃതദേഹം ആഷിഖിന്റേതാണെന്ന് പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ