തിരുവാതിരയില്‍ പങ്കെടുത്തത് 80പേര്‍; മാനദണ്ഡം ലംഘിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി, തൃശ്ശൂരില്‍ പൊതുസമ്മേളനം ഒഴിവാക്കി സിപിഎം

വെര്‍ച്വല്‍ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു
സിപിഎം തൃശ്ശൂരില്‍ നടത്തിയ തിരുവാതിരയില്‍ നിന്ന്‌
സിപിഎം തൃശ്ശൂരില്‍ നടത്തിയ തിരുവാതിരയില്‍ നിന്ന്‌


തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു. അതേസമയം, ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിരകളിയില്‍ 75-80  പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വിശദീകരിച്ചു.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാനമായി തൃശ്ശൂരും മെഗാ തിരുവാതിര നടത്തിയതിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്. 

ഈ മാസം 21 മുതല്‍ 23 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 23ലെ പൊതുസമ്മേളനം ഒഴിവാക്കുകയാണ്. പകരം ഓണ്‍ലൈനില്‍ പൊതുസമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മറ്റ് പരിപാടികളില്‍ മാറ്റമില്ല. 

ഊരോക്കാട് നടന്ന തിരുവാതിരക്കളിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തിരുവാതിരക്കളിയില്‍ എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു.

അഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് പാറശ്ശാലയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത് വന്‍ വിവാദമായതിനു പിന്നാലെയാണ് തൃശ്ശൂരിലും മെഗാതിരുവാതിര നടന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം കെ ശ്രീജയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

'തിരുവാതിരയും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കി'

മെഗാ തിരുവാതിര നടത്തിയതില്‍ സിപിഎം ക്ഷമാപണം നടത്തിയിരുന്നു.  'തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു' എന്ന് സ്വാഗത സംഘം കണ്‍വീനര്‍ എസ് അജയന്‍ പറഞ്ഞു. സമ്മേളന പ്രതിനിധികള്‍ക്ക് നന്ദി പറയവെയാണ് ക്ഷമാപണം നടത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവാതിര നടത്തിയതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടുക്കിയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്എഫ്‌ഐ നേതാവ് ധീരജിന്റെ വിലാപ യാത്ര നടക്കുന്നതിനിടെയാണ് തിരുവാതിര നടത്തിയത്. ഇതിനെതിരെയും വലിയ വിമര്‍ശനമുണ്ടായി.

സംഭവത്തില്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. ധീരജിന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷത്തെ അവഗണിച്ച് ജില്ലാ നേതൃത്വം മെഗാ തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com