ഈ ചർച്ചയുടെ ​ഗൂഢലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാൻ; അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട : കെ മുരളീധരൻ

കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്കു വർഗീയത പറയുന്നത് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ ചർച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷത്തെ നയിക്കുന്നവരിൽ  ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രതികരണം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും ഇതുവരെ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം എന്നും മുരളീധരൻ പറഞ്ഞു. 

‘ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പക്ഷെ അത് കോൺഗ്രസിന്റെ അക്കൗണ്ടിൽ വേണ്ട. കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്കു വർഗീയത പറയുന്നത് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഇല്ലാതാക്കണമെന്ന് കേരളത്തിലെ സിപിഎം ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. അതിനോടൊപ്പം ഈ രഹസ്യ അജണ്ടയുമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരെയും മുഖ്യമന്ത്രിയാക്കിയിട്ടില്ല. അതുകൊണ്ട് തങ്ങള്‍ ആക്കുന്നു എന്ന് വരുത്തി പാര്‍ട്ടിയില്‍ അംഗീകാരം നേടാനും പൊതുചര്‍ച്ചയാക്കാനുമുള്ള ഗൂഢലക്ഷ്യമാണിത്. ഇത് കേരളത്തില്‍ ചെലവാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

പച്ചയ്ക്ക് വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ട്. അത് നരേന്ദ്രമോദി ആയാലും കോടിയേരി ബാലകൃഷ്ണന്‍ ആയാലും, എല്ലാവര്‍ക്കും ബാധകമാണ്. പക്ഷെ ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് പൊലീസിനെയും നിയമത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ലംഘിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കോടിയേരിയുടെ പ്രസ്താവനയെയും കാണുന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.പിണറായി-കോടിയേരി അജണ്ട നടപ്പാകാനാണ് ശ്രമം. കോൺ​ഗ്രസിന്റെ മതേതരത്വത്തിന് സർട്ടിഫിക്കറ്റ് തരാൻ കോടിയേരി വരണ്ട, കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് അതിനുള്ള യോ​ഗ്യതയുമില്ല.  കോണ്‍ഗ്രസിന്റെ മതേതരത്വ മുഖം നഷ്ടപ്പെടുത്താന്‍ ആയിരം കോടിയേരിമാര്‍ വന്നാലും കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

'രാഹുല്‍ ഗാന്ധി പറഞ്ഞതല്ലേ ഏറ്റവും വലിയ വര്‍ഗീയത?'

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്ല എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍ ആവർത്തിച്ചു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളുണ്ടായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ദേശീയതലത്തില്‍ പോലും ന്യൂനപക്ഷ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം ഒതുക്കുകയാണ്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമണ്, ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടത് എന്നാണ് രാഹുൽ​ഗാന്ധി പരസ്യമായി പറഞ്ഞത്. ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ്  കോൺഗ്രസിനെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം ഒതുക്കി വെച്ചിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. 

കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും മതേതരത്വ സ്വഭാവം ഉണ്ടെന്ന് കാണിക്കാന്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരുടെ നേതൃനിരയുണ്ടായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എല്‍ ജേക്കബിനെ കെപിസിസി പ്രസിഡന്റാക്കി. എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കെ മുരളീധരനെ പ്രസിഡന്റാക്കി. കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കി. അപ്പോഴൊക്കെ മതേതരത്വം കാത്തുസൂക്ഷിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. ആ കീഴ്‌വഴക്കം ലംഘിക്കാന്‍ കാരണമെന്താണ്? ശേീയ തലത്തില്‍ കോണ്‍ഗ്രസില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണ്. കോടിയേരി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com