തിരുവനന്തപുരം: ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ല. ആരോപണം അപകീര്‍ത്തിപ്പെടുത്താനാണ്. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നും രൂപതാ വക്താവ് മോണ്‍ ജി ക്രിസ്തുദാസ് പറഞ്ഞു. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നെയ്യാറ്റിന്‍കര രൂപത അഭ്യര്‍ത്ഥിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ബിഷപ്പിനെ ഇടപെടീക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം ദിലീപിന്‍റെ ബ്ലാക്മെയിലിങ് ആരോപണം സംവിധായകന്‍ ബാലചന്ദ്രകുമാർ നിഷേധിച്ചു. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ