തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് കത്തയച്ച് ഒരു മാസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാഭിലാഷം അനുസരിച്ച് മുഖ്യമന്ത്രി ഇടപെടണം. അല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. അതിനിടെ രാഹുല്‍ ഗാന്ധിയുടെ വാദം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടി നല്‍കിയതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു. ജൂണ്‍ 23ന് മറുപടി നല്‍കിയതിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. 'ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് എല്‍ഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ ഓഫിസ് തകര്‍ത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.'- രാഹുലിന്റെ വാക്കുകള്‍.
'പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പെട്ടെന്നു തന്നെ ഇടപെടണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോണ്‍ഗ്രസും മാത്രമല്ല, വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസ്സിലാക്കണം. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാന്‍ കഴിയില്ല. കര്‍ഷകനിയമങ്ങള്‍ മോദിയെക്കൊണ്ട് പിന്‍വലിപ്പിച്ചതു പോലെ ബഫര്‍ സോണ്‍ പ്രഖ്യാപനവും പിന്‍വലിപ്പിക്കും.' -രാഹുല്‍ പറഞ്ഞു.
2022 ജൂണ്‍ 23ന് രാഹുല്‍ ഗാന്ധിക്ക് കത്തിലൂടെ മറുപടി നല്‍കിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സുപ്രീംകോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല എന്ന രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്നും അറിയിപ്പില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ