കോട്ടയം: ആദ്യം അടിച്ചു മാറ്റിയ ബൈക്കിൽ പെട്രോൾ തീർന്നപ്പോൾ അതു വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് മറ്റൊന്നു മോഷ്ടിച്ചു. അതിലും ഇന്ധനം തീർന്നതോടെ കള്ളൻമാർ മൂന്നാമതൊരണ്ണം പൊക്കി രക്ഷപ്പെട്ടു! കൂട്ടിക്കലാണ് രണ്ട് ബൈക്ക് വഴിയിലുപേക്ഷിച്ച് മറ്റൊരെണ്ണം മോഷ്ടിച്ച് കള്ളന്മാര്‍ രക്ഷപ്പെട്ടത്.
കൊക്കയാര്‍ പഞ്ചായത്ത് ജീവനക്കാരന്‍ ജിയാഷിന്റെ ബൈക്കാണ് ആദ്യം മോഷ്ടിച്ചത്. വഴിയോരത്ത് വെച്ചിരുന്ന ബൈക്ക് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ രണ്ട് പേര്‍ ചേര്‍ന്ന് പൂട്ടു തകര്‍ത്ത് കൊണ്ടുപോകുകയായിരുന്നു. ജിയാഷിന്റെ വീടിന് സമീപത്തുള്ള നാരകംപുഴ സഹകരണ ബാങ്കിലെ സിസിടിവിയില്‍ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ കൂട്ടിക്കല്‍ ടൗണിലെത്തിയതോടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. പിന്നെ വഴിയിലുപേക്ഷിച്ച് അടുത്ത വര്‍ക്ക്ഷോപ്പില്‍ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു. കൂട്ടിക്കല്‍ ചപ്പാത്തിലെത്തിയപ്പോള്‍ അതിലും പെട്രോൾ തീർന്നു. ഇന്ധനം തീര്‍ന്ന ഈ ബൈക്കും ഉപേക്ഷിക്കേണ്ടി വന്നു.
ചപ്പാത്ത്- കോളനി റോഡില്‍ മനങ്ങാട്ട് അല്‍ത്താഫിന്റെ വീട്ടില്‍ കയറി അടുത്ത ബൈക്ക് എടുത്തു. ഈ ബൈക്ക് കണ്ടെത്താനായില്ല. മുണ്ടക്കയം, പെരുവന്താനം പൊലീസ് സ്റ്റേഷനുകളില്‍ ബൈക്കുകള്‍ മോഷണം പോയതു സംബന്ധിച്ച് പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ