പത്തനംതിട്ട: എംഡിഎംഎയുമായി അഞ്ച് പേര്‍ പൊലീസിന്റെ പിടിയിൽ. 154 ഗ്രാം എംഡിഎംഎയുമായി പന്തളത്ത് നിന്നാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. പിടിയിലായവരില്‍ ഒരു യുവതിയും ഉള്‍പ്പെടുന്നു.
അടൂര്‍ സ്വദേശി രാഹുല്‍, കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍ പി, കുടശ്ശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അളവില്‍ എംഡിഎംഎ പിടികൂടിയ സംഭവമാണ് ഇത്.
മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്ന രാഹുല്‍, ഷാഹിന, ആര്യന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എംഡിഎംഎ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇവരുടെ ഫോണില്‍ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടല്‍ മുറിയിലേക്ക് പൊലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് പിടികൂടിയത്. എംഡിഎംഎയുമായി വരണമെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിധു കൃഷ്ണന്‍, സജിന്‍ എന്നിവര്‍ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. പിന്നാലെ ഇവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
എവിടെ നിന്നാണ് സംഘത്തിന് എംഡിഎംഎ ലഭിച്ചതെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കുറച്ചു നാളായി നിരീക്ഷിച്ചു വരുന്ന പറക്കോട് സ്വദേശിയായ രാഹുല്‍ എന്നയാളാണ് സംഘത്തലവന്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ