പാലക്കാട്; പാലക്കാട് മണ്ണാര്‍ക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് അറിയിച്ചു. ഭർത്താവ് അവിനാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിനായിരുന്നു അരുംകൊല.
വീട് മുഴുവൻ അടച്ചിട്ടാണ് വാക്കത്തികൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ കണ്ടത് വെട്ടേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന ദീപികയെയും ദീപികയെ കെട്ടിപ്പിടിച്ചു കരയുന്ന ഒന്നര വയസ്സുകാരൻ മകൻ ഐവിനെയും കൊടുവാളുമായി നിൽക്കുന്ന അവിനാശിനെയുമാണ്. ഉള്ളിൽ നിന്നു പൂട്ടിയ ഗ്രിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അവിനാശ് തുറന്നില്ല. തുടർന്ന് പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. കടന്നുകളയാൻ ശ്രമിച്ച അവിനാശിനെ നാട്ടുകാർ തടഞ്ഞുവച്ചു.
അവിനാശിന്റെ രണ്ടാം വിവാഹമാണിത്. രണ്ടു വർഷം മുൻപാണു ദീപികയെ വിവാഹം ചെയ്തത്. ഇതു ബന്ധുക്കളുടെ ഇഷ്ടപ്രകാരമായിരുന്നില്ല. അതിനാൽ തങ്ങളുമായി അധികം അടുപ്പം കാണിച്ചിരുന്നില്ലെന്ന് അവിനാശിന്റെ ബന്ധുക്കൾ പറഞ്ഞു. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്‍റെയും വാസന്തിയുടേയും സംരക്ഷണത്തിൽ വിട്ടു. ബെംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിലെത്തിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates