കൊച്ചി: പാർട്ടി രൂപീകരണത്തിന് ശേഷം വി എസ് അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണ് കൊച്ചിയിൽ നടക്കുന്നത്. വര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാല്‍ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. അതിനാൽ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല.
പാര്‍ട്ടിയില്‍ ഗ്രൂപ്പുവഴക്കുകള്‍ ശക്തമായിനിന്ന കാലത്ത് വി എസ് പാർട്ടി സമ്മേളന പതാക ഉയര്‍ത്തുന്നതിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നു. 2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്ന വി എസിനെ പതാക ഉയര്‍ത്താന്‍ അനുവദിച്ചെങ്കിലും പ്രസംഗിക്കാന്‍ സംസ്ഥാന നേതൃത്വം അനുവദിച്ചിരുന്നില്ല.
ഇത്തവണ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ പരസ്യ ബോർഡുകളിലൊന്നും വിഎസിന്റെ ചിത്രം ഇല്ല എന്നതും ശ്രദ്ധേയമാണ്. സിപിഎം രൂപവത്കരണത്തിന് മുന്നോടിയായി 1964-ല്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന നേതാക്കളില്‍ ഇപ്പോള്‍ വി എസ് മാത്രമേയുള്ളൂ.
സമ്മേളനങ്ങൾ സന്തോഷവും ആവേശവുമായിരുന്നു അച്ഛനെന്ന് വി എസിന്റെ മകൻ വി എ അരുൺകുമാർ സമൂഹമാധ്യമകുറിപ്പിൽ പറഞ്ഞു.
സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ കോവിഡിന്റെ കഠിനമായ വിഷമതകൾ കൂടിയായപ്പോൾ യാത്ര സാധ്യമല്ലാതെയായി.
വിവരങ്ങൾ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.. അരുൺകുമാർ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ