നിരന്തരം കളിയാക്കി, അതിഥിത്തൊഴിലാളിയുടെ മരണം കൊലപാതകം; വഴിത്തിരിവായത് ഡോക്ടറുടെ സംശയം, രണ്ടുപേര്‍ പിടിയില്‍

തെന്മലയില്‍ അതിഥിത്തൊഴിലാളിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: തെന്മലയില്‍ അതിഥിത്തൊഴിലാളിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതികളായ രണ്ടു അതിഥിത്തൊഴിലാളികളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ കരാര്‍ പണിക്കായി തെന്മലയില്‍ എത്തിയ മധ്യപ്രദേശ് ഗോജ്പൂര്‍ സ്വദേശിയായ സെര്‍വന്‍ പര്‍ട്ടെ (26) ആണു മരിച്ചത്. സെര്‍വന്റെ നാട്ടുകാര്‍ തന്നെയായ  കോമള്‍, അഖിലേഷ് എന്നിവരാണ് പ്രതികള്‍.

തെന്മല മൂന്നുകണ്ണറപ്പാലത്തിനു സമീപത്ത് ഈ മാസം നാലിനു രാത്രിയിലാണു സംഭവം.  പ്രതികളെ സെര്‍വന്‍ നിരന്തരം കളിയാക്കിയിരുന്നതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപത്തു രാത്രി  ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം   തലയ്ക്കും കഴുത്തിനും കമ്പി കൊണ്ട് അടിച്ചാണു കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. കൂട്ടത്തിലുള്ള തൊഴിലാളികളെ പലതവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണു പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com