പൊലീസ് സുരക്ഷയില്ലാതെ സര്‍വേയ്ക്കില്ലെന്ന് ഏജന്‍സി; എറണാകുളത്ത് കല്ലിടല്‍ നിര്‍ത്തി; സംസ്ഥാനവ്യാപകമായി നിര്‍ത്തിയിട്ടില്ലെന്ന് കെ റെയില്‍

എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര- പിറവം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്
ഉദ്യോ​ഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ സമരക്കാർ പിഴുതെറിയുന്നു/ ഫയൽ
ഉദ്യോ​ഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ സമരക്കാർ പിഴുതെറിയുന്നു/ ഫയൽ

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ എറണാകുളം ജില്ലയില്‍ നിര്‍ത്തിവച്ചു. കെ റെയില്‍വേ പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി കെ-റെയില്‍ അധികൃതരെ അറിയിച്ചു. 

പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നു. വനിതകള്‍ അടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കി. വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വേ നടപടികളില്ല. 

പിറവം മണീടില്‍ ഇന്നലെ സര്‍വേ സംഘത്തിന്റെ കാര്‍ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്ന് ജീവനക്കാര്‍ പറയുന്നു.  ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും കെ റെയിലിനെ അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ഇനി 12 കിലോമീറ്റര്‍ മാത്രമേ സര്‍വേ പൂര്‍ത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജന്‍സി പറയുന്നു. എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര- പിറവം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. 

അതേസമയം സില്‍വര്‍ ലൈന്‍ സര്‍വേ സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു എന്ന പ്രചാരണം ശരിയല്ലെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചു. സംസ്ഥാനമൊട്ടാകെ സര്‍വേ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. ജില്ലകലിലെ സാഹചര്യം നോക്കി തീരുമാനിക്കാമെന്നും കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com