തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.
ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരം ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സമരത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ജനം വലഞ്ഞു. തിരുവനന്തപുരം തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള പത്തോളം സര്‍വീസുകളാണ് മുടങ്ങിയത്. വടകരയില്‍ നിന്നുള്ള 11 സര്‍വീസുകള്‍ റദ്ദാക്കി. കോഴിക്കോട് നിന്ന് ഒരു സര്‍വീസ് മാത്രമാണ് നടത്തിയത്.
സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത് യാത്രാ പ്രതിസന്ധി രൂക്ഷമാകും. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates