തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരത്തിന് പോകരുതെന്ന വ്യവസ്ഥയിലാണ് പത്താം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അഞ്ചാം തീയതി സമരം നടത്തിയതോടെ സര്‍ക്കാരിന്റെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി എന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വാക്ക് വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. ഇനി സമരക്കാരും മാനേജ്‌മെന്റും തീരുമാനിക്കട്ടെ. സര്‍ക്കാരിന്റെ കീഴിലുള്ള 100 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ് കെഎസ്ആര്‍ടിസിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചേക്കില്ലെന്നാണ് സൂചന. സര്‍ക്കാര്‍ പതിവായി നല്‍കുന്ന മുപ്പത് കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
ഇന്ന് അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. കൂലി കിട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ