പൊലീസുകാര്‍ മരിച്ചത് പന്നിക്കെണിയില്‍പ്പെട്ട്?; ദുരൂഹത; രണ്ടുപേര്‍ കസ്റ്റഡിയില്‍

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
മരിച്ച അശോക്, മോഹന്‍ദാസ് എന്നിവര്‍
മരിച്ച അശോക്, മോഹന്‍ദാസ് എന്നിവര്‍

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാര്‍ക്കാട് സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പൊലീസുകാർ ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
ഇരുവരുടേയും ദേഹത്ത് പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞിരുന്നു. 

കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങള്‍ കണ്ടത്. 200 മീറ്റര്‍ അകലത്തായിട്ടാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. മൃതശരീരങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യതയില്ലാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. 

പന്നിക്കുവച്ച കെണിയില്‍പ്പെട്ടാണ് ഇരുവരും മരിക്കാനിടയായതെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ സാധ്യതകളും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് എസ്പി അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റും കായികതാരവുമായ സിനിമോളുടെ ഭര്‍ത്താവാണ് മരിച്ച അശോകന്‍. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com