അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍; ദിലീപിനെതിരെ തെളിവ് നല്‍കാന്‍ വീണ്ടും സമയം

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു
ശ്രീജിത്ത്, ദിലീപ്, ഷേഖ് ദര്‍വേഷ് സാഹിബ്/ ഫയല്‍
ശ്രീജിത്ത്, ദിലീപ്, ഷേഖ് ദര്‍വേഷ് സാഹിബ്/ ഫയല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതല എസ് ശ്രീജിത്ത് ഐപിഎസിന് അല്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന് ആണ് അന്വേഷണ ചുമതല.  ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എസ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് സിനിമാ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണത്തില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു. 

ഈ ഹര്‍ജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. 

തെളിവ് ഹാജരാക്കാന്‍ വീണ്ടും സമയം അനുവദിച്ചു

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. കൃത്യമായ തെളിവ്  ഹാജരാക്കാത്തതില്‍ കോടതി പ്രോസിക്യൂഷനെ അതൃപ്തി അറിയിച്ചു. ജാമ്യം റദ്ദാക്കാന്‍ കാരണമാകുന്ന തെളിവുകള്‍ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി. 

കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ദിലീപ് മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇതിനായി ദിലീപിന്റെ അഭിഭാഷകര്‍ മുംബൈയിലേക്ക് പോയി. ഇതിന് തെളിവുണ്ട്. ഫോണ്‍ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com