36 മണിക്കൂർ ജലപാനമില്ലാതെ കുഞ്ഞ്; ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയയ്ക്കായി കുഞ്ഞിന് 36 മണിക്കൂർ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്നതായുള്ള പരാതിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. 

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. അസം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. ജനറൽ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. 

പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരിക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായി പരാതിയിൽ പറയുന്നു. പിറ്റേന്ന് അനസ്തേഷ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായതുമില്ല.

മെഡിക്കൽ കോളജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികളിലേക്ക് പ്രവേശിക്കും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com