വിഴിഞ്ഞം സംഘര്‍ഷം: 163 കേസ് രജിസ്റ്റര്‍ ചെയ്തു; പ്രതികളെ തിരിച്ചറിയാന്‍ ശ്രമം; ഹിന്ദു ഐക്യവേദിയെ തടയുമെന്ന് ഡിഐജി നിശാന്തിനി

പൊലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല
ഡിഐജി നിശാന്തിനി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
ഡിഐജി നിശാന്തിനി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 163 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌പെഷല്‍ പൊലീസ് സംഘം മേധാവി ഡിഐജി ആര്‍ നിശാന്തിനി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് നിശാന്തിനി അറിയിച്ചു. 

ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. മാര്‍ച്ച് നടത്തിയാല്‍ പൊലീസ് തടയും. അതിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 750 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അവരെ ഒരു കാരണവശാലും പ്രദേശത്തേക്ക് എത്താന്‍ അനുവദിക്കില്ല. 

പൊലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് തീവ്രവാദബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അന്വേഷണം ആ ലെവലില്‍ എത്തിയിട്ടില്ല. താന്‍ പങ്കെടുത്ത പൊലീസ് യോഗത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടില്ല. എന്‍ഐഎ വിവരം തേടിയോ എന്നതു സംബന്ധിച്ച് പറയാന്‍ കഴിയില്ലെന്നും ഡിഐജി നിശാന്തിനി വ്യക്തമാക്കി.

വിഴിഞ്ഞം പ്രത്യേക പൊലീസ് സംഘം സ്‌പെഷല്‍ കമ്മീഷണറായി നിയോഗിക്കപ്പെട്ട നിശാന്തിനി രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളുടെയും മാറ്റും കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. അതേസമയം എന്‍ഐഎ സംഘവും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  

ഈ വാർത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com