അരികില്‍ നിന്ന് മാറാതെ പിണറായി; വീട്ടിലേക്കും ഒഴുകിയെത്തി ആയിരങ്ങള്‍, അവസാന പൊതുദര്‍ശനം പാര്‍ട്ടി ഓഫീസില്‍

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഒരുനോക്കു കാണാന്‍ വീട്ടിലും വന്‍ ജനപ്രവാഹം
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്


കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഒരുനോക്കു കാണാന്‍ വീട്ടിലും വന്‍ ജനപ്രവാഹം. ഇന്നലെ രാത്രിയാണ് കോടിയേരിയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചത്. രാത്രി മുതല്‍ തന്നെ ആയിരങ്ങള്‍ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം, ഭൗതികശരീരം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി. കോടിയേരിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം വിലായപയാത്രയെ അനുഗമിച്ചു. ഇന്നലെ തലശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിലും പിണറായി വിജയന്‍ കോടിയേരിയുടെ ഭൗതികശരീരത്തിന് അരികില്‍ തന്നെയുണ്ടായിരുന്നു. 

വ്യവസായി എംഎ യൂസഫലി അടക്കമുള്ള പ്രമുഖര്‍ കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്രനേതാക്കള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. മൂന്നുമണിവരെയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. 

ചെന്നൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ണൂരിലെത്തിച്ചത്. തുടര്‍ന്ന് തലശേരിയിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് വഴിയരികില്‍ കാത്തുനിന്ന് അന്തിമോപചാരം അര്‍പ്പിച്ചത്. തലശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് പതിനായിരങ്ങള്‍ ഒഴുകിയെത്തി.

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്‍ കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരനിര്‍ഭരരായി. രാത്രി പത്തുമണിയോടെയാണ് മൃതദേഹം കോടിയേരിയുടെ വീട്ടില്‍ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com