തൃശൂർ; സിനിമാ നിർമാതാവിനെ ഹണിട്രാപ്പിൽ കുരുക്കി 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി. പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. മലയാളത്തിൽ ഒട്ടേറെ സിനിമകൾ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് പണം നഷ്ടമായത്.
അഞ്ചു പേർക്കെതിരെയാണ് നിർമാതാവിന്റെ പരാതി. ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഭീഷണി തുടർന്നതോടെയാണ് നിർമാതാവ് പൊലീസിനെ സമീപിച്ചെക്കിലും കേസെടുക്കാതെ ഇരുന്നതോടെ കോടതിയിൽ പോവുകയായിരുന്നു.
യുവതിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിർമാതാവ്. ഇവരുമായി ദീർഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിർമാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തിൽ ഇവർ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികൾ ബലമായി ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയായിരുന്നു. മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികൾക്കു നൽകി. സാമ്പത്തികമായി തകർന്നതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും നിർമാതാവ് പറയുന്നു.
തൃശൂർ ഒല്ലൂരിൽ പൊലീസിനെയാണ് സമീപിക്കുന്നത്. പൊലീസ് കേസെടുക്കാതെ വന്നതോടെ നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കൊച്ചിയിൽ ഉൾപ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ വ്യക്തിയുടെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിർദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ